Sunday, September 24, 2006

കോളേജനുഭവം നംബ്ര: ടു

യൂണിയന്‍ ഉത്ഘാടനത്തിന്‌ ഒരു തട്ടിക്കൂട്ട്‌ പരിപാടി ഉണ്ടായിരുന്നു.
മജീഷ്യന്‍ സുന്ദറിന്റെ (പേര് ഇതല്ല) മാജിക്കും മാസ്മരിസവും.

കുറച്ച്‌ കാലമായി അധികം സ്റ്റേജുകളില്ലാത്തതു കൊണ്ട്‌ ഖലാസി പണിയുമായി ജീവിക്കുകയായിരുന്നു സുന്ദര്‍. ആര്‍ട്ട്സ്‌ ക്ലബ്ബ്‌ സെക്രട്ടറിയുടെ നിര്‍ബന്ധത്തില്‍ പഴയ വേഷമെല്ലാം പൊടിതട്ടി അണിഞ്ഞ്‌ പ്രോഗ്രാം ആരംഭിച്ചു.

സുന്ദറിന്റെ മെലിഞ്ഞ രൂപവും ചിത്ര പണികളുള്ള വേഷവും മറ്റും കണ്ട്‌ കൂവല്‍ അതിന്റെ ഉച്ചസ്‌തായിയില്‍ നടന്നു കൊണ്ടിരിക്കുന്നു.

"അടുത്ത ഐറ്റം.. നാരോ എസ്കേപ്പ്‌..""ദയവായി ഈ കോളേജിലെ ഏറ്റവും ശക്തിമാന്മാരായ രണ്ടുപേര്‍ കടന്നു വരണം."

ജഗജില്ലന്മാര്‍ രണ്ടെണ്ണം സ്റ്റേജില്‍ റെഡി. സുന്ദര്‍ ഒരു കട്ടിയുള്ള കയര്‍ എടുത്ത്‌ കഴുത്തിലൂടെ പ്രത്യേക രീതിയില്‍ ചുറ്റി രണ്ടറ്റവും ഓരോരുത്തരുടെ കൈയിലും കൊടുത്തു.

"പ്രീയപ്പെട്ടവരെ, നിങ്ങളുടെ ഈ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കൂ... അവര്‍ക്കാവുന്നപോലെ ശ്രമിക്കട്ടെ."

സിഗ്നല്‍ കിട്ടിയതും രണ്ടു തടിമാടന്മാരും സര്‍വ്വശക്തിയുമായി വലിക്കാന്‍ തുടങ്ങി. മൂന്ന് സെക്കന്റുകള്‍ പോലും ആയില്ല. സുന്ദറിന്റെ കണ്ണുകള്‍ തള്ളി വരുന്നു. ആക്റ്റിംഗ്‌ ആണെന്നും അല്ലെന്നും പല അഭിപ്രായങ്ങള്‍... (കെട്ട്‌ മാറി കടും കെട്ട്‌ വീണിരുന്നെന്ന്‌ പിന്നീട്‌ അറിഞ്ഞു) . കൂവലുകള്‍ക്കും കൈയ്യടികള്‍ക്കും ഇടയില്‍ രണ്ടു നിമിഷത്തിനകം കര്‍ട്ടനും വീണു. അയാള്‍ വന്ന ജീപ്പില്‍ തന്നെ എടുത്തിട്ട്‌ ആശുപത്രിയിലേക്ക്‌ പാഞ്ഞു.. ഏതായാലും പിന്നീട്‌ ഈ നമ്പര്‍ മറ്റൊരിടത്തും കാണിച്ചിട്ടില്ലത്രേ... നാരോ എസ്കേപ്പ്‌ ആയിരുന്നല്ലോ...........

Thursday, September 21, 2006

കോളേജനുഭവം നംബ്ര: വണ്‍

എന്റെ കോളേജിലെ രണ്ടാം വര്‍ഷം, സക്ഷരതാ പദ്ധതിയുടെ ഉത്ഘാടനത്തിനോട്‌ അനുബന്ധിച്ച്‌ നഗരത്തില്‍ക്കൂടി ഒരു സാംസ്കാരിക ഘോഷയാത്രയുണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ഘോഷയാത്രയില്‍ കോളേജിനെ പ്രതിനിധീകരിച്ച് ഞങ്ങളും ഒരു പ്ലോട്ട്‌ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കോളേജിലെ ചുറുചുറുക്കന്‍ സോമന്‍സാറിന്റെ ബുദ്ധിയില്‍ ഉദിച്ച ചെറുശ്ശേരിയുടെ ചതുരംഗമാണ്‌ വിഷയം.

മഹാരാജാവും ചെറുശ്ശേരിയും ചതുരംഗം കളിക്കുന്നു.
രാജ്ഞി അടുത്ത്‌ തൊട്ടിലാട്ടിക്കൊണ്ട്‌ കുഞ്ഞിനെ ഉറക്കുന്നു.
കളിയില്‍ ശ്രദ്ധിച്ചിരുന്ന രാജ്ഞി രാജാവിന്റെ വിജയത്തിനായി അടുത്ത നീക്കം മൂളിപ്പാട്ടിന്റെ രൂപത്തില്‍ പാടുന്നു.

" ഉന്തുന്തു..ന്തുന്തുന്തു..ന്തുന്തുന്തു..ന്തുന്തുന്തു..
ന്തുന്തുന്തു..ന്തുന്തുന്തു..ന്താളെയുന്ത്‌.."


മഹാരാജാവിന്‌ അത്‌ മനസ്സിലായി കരു നീക്കുന്നു. അദ്ദേഹം ജയിക്കുന്നു.

പില്‍ക്കാലത്ത്‌ രൂപം കൊണ്ട ഒരു കാവ്യത്തിന്റെ നിശ്ചലദൃശ്യാവിഷ്ക്കാരം.

ഉണങ്ങിമെലിഞ്ഞിരുന്ന ഞങ്ങള്‍ക്കിടയില്‍ നിന്ന് അല്‍പ്പം മാംസമുള്ള സജീവിനെ ചെറുശ്ശേരിയാക്കി. രാജാ പാര്‍ട്ടിനായി തപ്പി നടന്ന് ഒടുവില്‍ കണ്ടെത്തിയത്‌ ആര്‍. സി. നായര്‍ സാറിനെയായിരുന്നു. വെളുത്ത്‌ തുടുത്ത്‌ നല്ല തടിയുള്ള സാറിനെ ഒരു വിധം സമ്മതിപ്പിച്ച്‌ മേക്കപ്പ്‌മാന്റെ മുന്‍പിലെത്തിച്ചു.

" ഹായ്‌.. ഗംഭീരം..അസ്സല്‍ മഹാരാജാവ്‌ തന്നെ... " സാറിന്റെ വേഷം കണ്ട എല്ലാവരും പറഞ്ഞു. രാജ്ഞിയാവാന്‍ ഞങ്ങളുടെ വൈസ്‌ ചെയര്‍മാനും തയ്യാറായി.

കോളേജിലെ കുറച്ചു ബഞ്ചുകളും കയറ്റിയുണ്ടാക്കിയ താല്‍കാലിക സ്റ്റേജുമായി മിനിലോറിയുമെത്തി.
റ്റേപ്പ്‌ ഓണ്‍.. രാജ്ഞി പാടാന്‍ തുടങ്ങി.. മഹാരജാവും ചെറുശ്ശേരിയും കളിയും..
ഘോഷയാത്ര തുടങ്ങി.
മുദ്രാവാക്യങ്ങളുമായി ലോറിയുടെ പിന്നാലെ ഞങ്ങളും..

നന്നായി ചുവന്നു തുടുത്തിരുന്ന രാജാവ്‌ ഇടയ്ക്കിടെ മാറിയിരിക്കുന്നുണ്ടായിരുന്നു.
മുഖത്തെ ഗാംഭീര്യത്തിന്‌ ഒരു കുറവുമില്ല.
എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് ഞങ്ങളുടെ പ്ലോട്ട്‌. ചിലര്‍ ഫോട്ടോയും എടുക്കുന്നു‌.

കുറച്ചുകഴിഞ്ഞപ്പോള്‍ മഹാരാജാവ്‌ ആംഗ്യത്തില്‍ വെള്ളം ചോദിച്ചു. മേക്കപ്പ്‌ ഇളകാതിരിക്കാന്‍ സ്ട്രോ ഇട്ട്‌ നാരങ്ങാവെള്ളം കൊടുത്തു. പാട്ട്‌ ഉറക്കെ വച്ചിരിക്കുന്നതിനാല്‍ എന്തോ പറഞ്ഞത്‌ കേട്ടില്ല. സ്ട്രോ വലിച്ചെറിഞ്ഞ്‌ ഒറ്റയിറക്കിന്‌ ആ വെള്ളം കുടിക്കുന്നത്‌ ഞാന്‍ കണ്ടിരുന്നു.

രണ്ട്‌ കിലോമീറ്റര്‍ കൂടി കഴിഞ്ഞാലെ ഘോഷയാത്ര അവസാനിക്കൂ. പെട്ടെന്ന് മഹാരാജാവിന്റെ മുഖം വല്ലാതെചുമന്നിരിക്കുന്നതായി കണ്ടു.

വെയില്‍ മൂലമാണെന്നു കരുതി ഞാന്‍ സാറിനോട്‌ ആംഗ്യം കാട്ടി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
" ഇപ്പോള്‍ കഴിയും... "

അദ്ദേഹത്തിന്റെ മുഖത്തെ ഗാംഭീര്യമെല്ലാം എവിടെപ്പോയെന്നറിയില്ല..
വല്ലാതെ വിയര്‍ത്തിട്ടും ഉണ്ട്‌. എന്നെ തുറിച്ചു നോക്കുന്നതും കൂടി കണ്ടപ്പോള്‍ ഞാന്‍ അവിടെ നിന്നും പുറകോട്ട്‌ വലിഞ്ഞു.....

ഘോഷയാത്ര കഴിഞ്ഞു.
രാജ്ഞിയും ചെറുശ്ശേരിയും തല തല്ലി ചിരിച്ച്‌ വായും പൊത്തി പുറകോട്ട്‌ ഓടുന്നു‌.
സാറിന്റടുത്ത്‌ ഒരാള്‍ക്കൂട്ടവും. കാണുന്നവനെയൊക്കെ ചീത്ത പറഞ്ഞ്‌ സാര്‍ നിന്ന് തുള്ളുന്നു. കാര്യമറിയാതെ അന്തം വിട്ടുനിന്ന ഞങ്ങളേയും വെറുതെ വിട്ടില്ല.

"നീയൊക്കെ ഈ ചതി ചെയ്യാനാണല്ലേ.. എന്നെ.... പൊക്കി കേറ്റി വിട്ടത്‌..??"-------
അദ്ദേഹത്തിന്റെ ഇരിപ്പിട പിന്‍ഭാഗമെല്ലാം ചുവന്നു തണിര്‍ത്തിരിക്കുന്നു..

സംഭവിച്ചത്:

വണ്ടിയിലെ താല്‍ക്കാലിക സ്റ്റേജ്‌ ബഞ്ചുകള്‍ കൂട്ടിയിട്ട്‌ ഉണ്ടാക്കിയതായിരുന്നു. അതിനു മുകളില്‍ വെളുത്ത തുണിയും വിരിച്ചാണ്‌ രാജാവിനേയും ചെറുശ്ശേരിയേയും ഇരുത്തിയിരുന്നത്‌.
എന്നാല്‍ സാറിന്റെ ശരീര ശാസ്ത്രം ഒരു ബെഞ്ചിന്റെ വീതിയില്‍ ഒതുങ്ങുന്നതായിരുന്നില്ല.

വണ്ടി ഓടിത്തുടങ്ങുമ്പോള്‍ ബഞ്ചുകളും അനങ്ങും അവ സാറിനെ പിച്ചും..

സാര്‍ എങ്ങോട്ട്‌ മാറിയിരുന്നിട്ടും നോ ചേഞ്ച്‌...

... അവ പിച്ചോട്‌.. പിച്ച്‌ ...


വാല്‍ക്കഷ്ണം:

ടാബ്ലോ ഒന്നാം സമ്മാനം ഞങ്ങള്‍ക്കായിരുന്നു.

Tuesday, September 12, 2006

ബഹുമാനിക്കാന്‍..

സര്‍,
ഞാന്‍ ബഹുമാനിക്കാന്‍ പഠിക്കുകയാണ്‌.
അനുഗ്രഹം വേണം.
ഒരു ശരാശരി കേരളീയന്റെ ശീലങ്ങളില്‍ ബഹുമാനം വളരെ കുറയുന്നതായി ഈയിടെ ബി.ബി.സി. റിപ്പോര്‍ട്ട്‌ ചെയ്തിരുന്നല്ലോ?..
(ങ്‌ ഹേ..പറഞ്ഞേയില്ലന്നോ..? എന്നാ വഴിയേ പറയുമായിരിക്കും..)
വഴിയിലും പരിസരത്തും തുപ്പി വൃത്തികേടാക്കുക, ആരേപ്പറ്റിയും സധൈര്യം കുറ്റം പറയുക തുടങ്ങി ചില നല്ല ശീലങ്ങള്‍ ഉണ്ടെങ്കിലും ബഹുമാനം തീരെയില്ലെന്നതാണ്‌ പ്രശ്നം.

ഞാന്‍ പഠിക്കേണ്ടുന്ന ആദ്യ സെമസ്റ്റര്‍ പാഠ്യ ഭാഗങ്ങള്‍..

1. നന്ദിയും ക്ഷമാപണവും ഒരു ലോഭവുമില്ലാതെ വിതരണം ചെയ്യാന്‍ തയ്യാറാവണം.
(സായിപ്പിന്റെ സോറിയേയും മറ്റും കുറ്റം പറഞ്ഞ്‌ നാം എല്ലാം മറന്നെന്ന്.)

2. സ്വന്തം പോക്കറ്റിനേക്കാളുപരി ദേശത്തെ സ്നേഹിക്കുക, സേവിക്കുക.
(രാഷ്ട്രീയം, സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരില്‍ ചിലര്‍ക്കു ഇളവുകളുണ്ട്‌.)

3. നാടും പരിസരവും ചൂഷണം ചെയ്തുതീര്‍ക്കാതിരിക്കുക.
(പാറയും, മണലും, ചരലും ഊറ്റിയെടുക്കുന്നത്‌ കണ്ടാല്‍ നമുക്ക്‌ ശേഷം പ്രളയം ആണോയെന്ന് തോന്നും.)

4. കുഞ്ഞുങ്ങളുടെ മുന്‍പില്‍ മാതൃകാ പുരുഷോത്തമന്മാരാവുക.
(മദ്യപാന്മാരുടെ കാറ്യത്തില്‍ അതിനും ഇളവുണ്ടെന്ന്)

അഞ്ചാമത്തേത്‌ വളരെ കട്ടിയാണ്‌ അതായത്‌ പത്രപാരായണവും ന്യൂസ്‌ ചാനലുകള്‍ കാഴ്ച്ചയും കുറയ്ക്കുകയെന്നത്‌...
(വിവരം കുറഞ്ഞാല്‍ ചിലപ്പോള്‍ കേരളം രക്ഷപ്പെടുമോയെന്ന പരീക്ഷണത്തിനാണ്‌ ഇതെന്നും പറയുന്നുണ്ട്‌.)

Sunday, September 10, 2006




ഈ ഓണവും കഴിയുന്നു...


ആറന്മുള ഉത്രുട്ടാതി വള്ളംകളിയും... കോട്ടയം താഴത്തങ്ങാടി വള്ളംകളിയും ... കഴിഞ്ഞു..
ഇതോടെ ഈ വര്‍ഷത്തെ ഓണവും കഴിയുകയാണ്...
വള്ളം കളിയിലാണ് സന്തോഷം ശരിക്കും കാണാന്‍ കഴിഞ്ഞത്...
ജനങ്ങള്‍ ശരിക്കും സന്തോഷിക്കുന്നു... ഒരു ക്റിത്രിമവും ഇല്ലാതെ....